സുധിയുടെ ലൈഫ്; നിയാസിന്റെയും

'ലൈഫ്' എന്ന ചിത്രത്തിലെ സുധി എന്ന കഥാപാത്രമായി നിയാസ് തന്റെ കരിയറില്‍ പുതിയ ഉയരം താണ്ടുകയാണ്. കൗമാരപ്രണയകഥ പറഞ്ഞ 'ക്ഷണക്കത്ത്' എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിലെത്തിയ നിയാസ്, വീണ്ടും നായക വേഷമണിയുമ്പോള്‍ പക്വതയാര്‍ന്ന ഒരു യുവ ബിസിനസുകാരനായാണ് സ്‌ക്രീനിലെത്തുന്നത്.

സുധി. ചെറിയ പ്രായത്തില്‍ത്തന്നെ വിജയം കണ്ടെത്തിയ ബിസിനസുകാരന്‍. നല്ലൊരു കുടുംബനാഥന്‍. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ പിതാവ്. അയാളുടെ കുടുംബ ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരുന്നു. അതോടെ പ്രശ്‌നങ്ങളുടെ നൂലാമാലകള്‍ക്കിടയിലാവുന്നു അയാളുടെ ജീവിതം. ആര്‍ക്കും മനസ്സറിവില്ലാതെയാണെങ്കിലും എല്ലാ പ്രശ്‌നങ്ങളിലും എല്ലാവര്‍ക്കും അവരവരുടേതായ പങ്കുണ്ടായിരുന്നു... നിയാസിന്റെ അഭിനയ ജീവിതത്തില്‍ ഇന്നേവരെ കിട്ടിയ ഏറ്റവും മിച്ച വേഷമാണ് സുധി എന്നു പറയാം.

ടി.കെ. രാജീവ്കുമാറിനെ ഒരു യാത്രക്കിടയില്‍ പരിചയപ്പെട്ടതിലൂടെയാണ് നിയാസ് സിനിമയിലെത്തുന്നത്. സംഗീത സംവിധായകന്‍ ശരത്തിന്റെയും അരങ്ങേറ്റം കുറിച്ച 'ക്ഷണക്കത്ത്' അതിലെ ഗാനങ്ങളിലൂടെ മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. പക്ഷേ, ആദ്യ ചിത്രത്തിനു ശേഷം നിയാസ് വിദ്യാര്‍ത്ഥിജീവിതത്തിലേക്കു തിരിച്ചു പോയി. ഹോട്ടല്‍മാനേജ്‌മെന്റ് ബിരുദം നേടിയ ശേഷമുള്ള രണ്ടാം വരവ് നിയാസിന് പ്രേക്ഷക മനസ്സില്‍ ഇടംനല്‍കുന്ന ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചു.
'ബ്ലാക്കി'ലെയും 'മഹാസമുദ്രത്തി'ലെയും നെഗറ്റീവ് റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബസ് കണ്ടക്ടര്‍, ആയുര്‍രേഖ, സഹസ്രം, ഒരേ കടല്‍, പ്രണയം എന്നിവയിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. മിസ്റ്റര്‍ ബീന്‍, പേരിനൊരു മകന്‍, രക്തരക്ഷസ് 3ഒ എന്നിങ്ങനെ ചെറുതും വലുതുമായി കുറേ ചിത്രങ്ങള്‍ ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് 'ലൈഫി'ലെ നായക വേഷം.

ഫഹദ് ഫാസില്‍ നായകനാവുന്ന 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി'യാണ് നിയാസിന്റെ പുതിയ ചിത്രം. കൂടാതെ തമിഴില്‍ രണ്ടെണ്ണമടക്കം നല്ല ഒരുപിടി പ്രൊജക്ടുകള്‍ പുതിയ വര്‍ഷത്തില്‍ നിയാസിനുണ്ട്.
Tags:

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply