സി.പി.എമ്മിന് ഒഞ്ചിയം ഭീതി: പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ രാജിനല്‍കി

കൊയിലാണ്ടി: സി.പി.എം. കൊയിലാണ്ടി ഏരിയാ മുന്‍ സെക്രട്ടറി എന്‍ വി ബാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത സി.പി.എം. ജില്ലാ കമ്മിറ്റിക്ക് രാജിക്കത്തു നല്‍കി. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്വത്തില്‍നിന്നും ഇവര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് രാജിക്കത്ത് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണനു നല്‍കുകയായിരുന്നു. ചെയര്‍പേഴ്‌സണ്‍ രാജിക്കത്ത് കൈമാറിയതിനു പിന്നാലെ നഗരസഭയിലെ 9 കൗണ്‍സിലര്‍മാരും പാര്‍ട്ടിനേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചു.

സി.പി.എം. നേതൃത്വത്തെ വെല്ലുവിളിച്ച് ആര്‍.എം.പിക്കു രൂപംനല്‍കിയ ഒഞ്ചിയത്തിനു സമാനമായ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് തൊട്ടടുത്ത പ്രദേശമായ കൊയിലാണ്ടിയും നീങ്ങുന്നതിന്റെ സൂചന നല്‍കി ബാലകൃഷ്ണനെ പിന്തുണയ്ക്കുന്ന പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും പ്രാദേശികമായി സംഘടിച്ചുതുടങ്ങി. ഇതിനിടെ, ആര്‍.എം.പി. സംസ്ഥാന സെക്രട്ടറി കെ വേണു ഇന്നലെ എന്‍ വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. വരുംദിവസങ്ങളില്‍ ബാലകൃഷ്ണന്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.


സോളാര്‍ സമരത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു ലേഖനമെഴുതിയെന്ന് ചൂണ്ടിക്കാണിച്ചാണു വി എസ് പക്ഷക്കാരനായ ബാലകൃഷ്ണനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി. ഇതു റിപോര്‍ട്ട് ചെയ്ത യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദിനെതിരേ കൈയേറ്റശ്രമവും അസഭ്യവര്‍ഷവുമുണ്ടായി. നടപടി പയ്യോളി, കൊയിലാണ്ടി ഏരിയാ കമ്മിറ്റികളില്‍ ശക്തമായ അടിയൊഴുക്കാണ് ഉണ്ടാക്കിയിരിക്കുന്നത്.


കൊയിലാണ്ടി ഏരിയക്ക് കീഴിലെ ഒമ്പത് ലോക്കല്‍ കമ്മിറ്റികളിലെയും പയ്യോളി ഏരിയയിലെ അഞ്ചു ലോക്കലിലെയും പാര്‍ട്ടി മെംബര്‍മാര്‍ നേതൃത്വത്തെ പ്രതിഷേധമറിയിച്ചു.


കൗണ്‍സിലര്‍മാരായ ടി കെ രാജേഷ്, എ പി സുധീഷ്, എ എം ഷൈമ, എം എം വിജയ, ആര്‍ കെ അനില്‍കുമാര്‍, എന്‍ വി രവീന്ദ്രന്‍, കെ പി ഷീജ, വി വി സുജാത, യു പി വസന്ത എന്നിവരാണ് രാജിക്കു തയ്യാറായത്. തൊട്ടടുത്ത മൂടാടി, കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലും രാജി ഭീഷണി ഉയര്‍ന്നിട്ടുണ്ട്.
Tags: , ,

ശ്രദ്ധിക്കുക:

താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയാളം ഓണ്‍ലൈവിന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

0 comments

Leave a Reply